Friday, June 14, 2013

ഉപദേശവും ഫിലോസഫിയും വേണ്ടത്ര ഫ്രീ

14.April.2013

 ഇന്ന് വിഷുദിനം. ഫേസ്ബുക്കിൽ വിഷു ആ ശം സകളുടെ ബഹളം. ഉപദേശവും  ഫിലോസഫിയും വേണ്ടത്ര ഫ്രീ ആയി കിട്ടാനിടയുള്ള സ്ഥലമായോ ഫെസേബുക്കും എന്നോര്ത്ത് ഐപാഡ് മടക്കി. പാമ്പ്‌  പത്തിമടക്കിയ പോലെ.

ഒന്ന് ഞോണ്ടിവിളിച്ചാൽ അത് പിന്നെയും ആക്റ്റീവ് ആകും. മാളുവും മനുവും ഐ ഫോണ്‍  സംസങ്ങ്  എന്നിവയിൽ  മുഴുകിയിരിക്കുകയാണ്.

വേറെ പണിയൊന്നും ഇല്ലാത്തതിനാൽ കുറച്ച എഴുതാം .

ജിഷ ലീവ് എടുത്തു . മാളുവിനെ സ്കൂളിൽ വിട്ടു. സദ്യ ഉണ്ടാക്കണം . കഴിഞ്ഞ ദിവസം ലുലുവിൽ പോയിരുന്നു . വിഷുവിനു വേണ്ട എല്ലാം അവിടെ വാങ്ങി . സ്കൂൾ ബാഗ് വാങ്ങിയത് മാളുവിനു ഇഷ്ടപ്പെടാത്തത് കൊണ്ട് അവിടെ നിന്ന് അവൾ കരഞ്ഞു. മാളുവിനെയും അവളുടെ അമ്മയെയും സോപ്പിടാനായി എന്ത് വാങ്ങുന്നതിനും എതിരൊന്നും പറഞ്ഞില്ല . ഒരു വലിയ തണ്ണിമത്തൻ എടുത്തു. വില നോക്കിയപ്പോ നാട്ടിലേക്കാളും കുറവ് . ഷോപ്പിംഗ്‌ എല്ലാം കഴിഞ്ഞ് കാറിൽ മടങ്ങും വഴിയാണ് ശ്രീമതി പറഞ്ഞത്, അയ്യോ പപ്പടം അയ്യോ  പപ്പടം മറന്നു.  അങ്ങിനെ വിഷു സദ്യക്ക് ഒഴിവാക്കാൻ കഴിയാത്ത പപ്പടം മാത്രം  വാങ്ങാൻ  ഇന്നലെ ജെയന്റ്റ്  എന്ന സുപെര്മാര്കെടിലും  ഒറ്റക്ക് പോകേണ്ടിവന്നു.  എന്നാലെന്താ  ഇഷ്ടം പോലെ  കൊന്നപൂവ് വാങ്ങാൻ കിട്ടി.

നാട്ടിലെ ആഘോഷമൊക്കെ  ഒരരുക്കായി. ഓണവും വിഷുവും ഇപ്പൊ കടൽ കടന്ന് ഗൾഫിലാണ്   ശരിക്കും ആഘോഷിക്കുന്നത്.  

 

റ്റാങ്കിലെ വെള്ളത്തിലാ ഇന്ന് കുളിച്ചത്. അംഗസംഖ്യ കുറവല്ലേ? വാട്ടര്‍ കണ്‍സംഷന്‍ കുറവായിതിനാലും  തണലുള്ളതിനാലും റ്റാങ്കിലെ വെള്ളം എപ്പോഴും ഐസ് വാട്ടര്‍ പോലെയായിരിക്കും.

തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ പത്ത് മിനിറ്റി നേരത്ത് സംസാര ശേഷി നഷ്ടമായി. എനിക്ക് കുളിക്കാന്‍ മടി വരാന്‍ തന്നെ കാരണം ഈ വെള്ളത്തിന്റെ ഒടുക്കത്തെ തണുപ്പാണ്.  വാട്ടർ ഹീറ്റെർ  ശരിയാക്കിത്തരാമെന്നു  ഹാരിസ് പറ്റിച്ചിട്ട്  ഒരുമാസമായി. ആഘോഷം കേമമാക്കാൻ ഹോം മെയിഡ്  വൈനും ഉണ്ടായിരുന്നു.  നാട്ടിലേക്ക് വിളിച്ചു വിളിച്ചു  സമയം തീർന്നു . ഇന്റർനെറ്റ്‌ ഇവിടെയും  ചെലവു ചുരുക്കാൻ  തുണയായി.

 

വൈകിട്ട് ബീച്ചിൽ  എല്ലാരും നടക്കാൻ പോയി.

 

വരവ്; ഇല്ല 

ചെലവ് :ക്രെഡിറ്റ്‌ കാർഡ്‌ ആയതിനാൽ എത്ര വേണേലും എടുക്കാം. 

 

എണീറ്റത്: 5 മണിക്ക്
കിടന്നത്: രാത്രി 2 മണിക്ക്.

 

 

Saturday, April 13, 2013

14. April.1993 അച്ചയത്തിക്കെന്തിനാ കൊന്നപൂവ്?

14. April.1993



ഇന്ന് വിഷു . ബുധനാഴ്ച ആയത് കൊണ്ട് രണ്ടുദിവസം കൂടെ ലീവേ ചോദിച്ചുള്ളൂ.. ഇന്നലെ വൈകിട്ടോടെ വീടെത്തി. സരസമ്മ ചേച്ചി ആയത് കൊണ്ട് സമ്മ തിച്ചു. ഇനി അടുത്ത തിങ്കൾ വരെ സുഖം . പുതിയ കൊളെജിലെ രണ്ടാഴ്ച്ച കൊണ്ട് രണ്ടു വർഷത്തെ ക്ഷീണം വന്നപോലെ .
.
സീനിയർ ഷാജി പറഞ്ഞാണറിഞ്ഞത്, റേടിയേഷൻ ലീവിലുള്ള പീതാംബ്രാൻ എന്ന സാർ ആയിരുന്നെങ്കിൽ വിഷുവിനു പോലും പോസ്റ്റിങ്ങ്‌ ഉണ്ടായേനെ എന്ന് . ചോർത്തിയ മറ്റ് വിവരങ്ങൾ : സീനിയർമാർ ഇവിടത്തെ സാറന്മാർ ആണ്‍ . ബഹുമാനിക്കണം . ഇടെക്കിടെ സൂപ്പർ സീനിയർ എന്നവന്മാർ വരും ,കൂടുതൽ ബഹുമാനിക്കണം. ഈ പറ യു ന്ന സാർ പീതാംബ്രാൻ ഇവിടുത്തെ തൻബ്രാൻ ആണെന്നും ഇവർക്കിടയിൽ ഉള്ള റേടിയോഗ്രഫേർമാര് പൊതുവെ പാവങ്ങളാണെന്നും പക്ഷേ ഇവരുടെ സഹായം ഇല്ലാതെ പാസ്സ് ആയി പോകാമെന്ന് കരുതണ്ട ന്നും മനസ്സിലായി. വൈവ, പ്രാക്ടിക്കൽ അങ്ങിനെ കുറെ കുന്ത്രാണ്ടങ്ങൾ. എവിടെ വേണമെങ്കിലും അവർക്ക് ബ്രെയ്ക്ക് ഇടാം . നേരത്തെ കണ്ട സതി മാഡം നമ്മളെയൊക്കെ പൊതുവെ ഗൌനിക്കില്ലെങ്കിലും മുന്നില് പെടാതെ നോക്കണം . പെണ്‍കുട്ടികളുമായി അധികം കമ്പനി വേണ്ട . ഹോസ്റെലിൽ മറ്റ് പാര കോഴ്സ് കാരെ മൈൻഡ് ചെയ്യണ്ട . നീ പഠിച്ചാൽ നിനക്ക് കൊള്ളാം. (അവസാനത്തേത് ഞാൻ കൂട്ടിചേർത്തതാ. )
ഇന്നലെ വന്നപാടെ ചേട്ടന്മാരുടെ പറമ്പിലെ കൊന്നമരത്തിൽ കയറിയപ്പോ അവിടുത്തെ ബീന അവിടെ വന്നു. കൊന്നപൂ ചോദിച്ചോണ്ട്.പറിച്ചത് മുഴുവനും കൊടുക്കാൻ തയ്യാറായിരുന്നു. പകുതി കൊടുത്തു . അച്ചയത്തിക്കെന്തിനാ കൊന്നപൂവ്? ഇനി ഏതെങ്കിലും കൊളുത്ത് ? മെഡിക്കൽ കോളേജിൽ പഠിക്യാ എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ. കുറച്ചു വെയിറ്റ് കിടക്കട്ടെ .
അയൽക്കാരി ആയിരുന്നെങ്കിലും ട്യൂഷൻ ക്ലാസ്സിലെ തിരക്കിനിടയിൽ ഇവളെ ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല . പത്താം ക്ലാസ്സിന്റെ പ്രത്യേകതയായ "പഠിക്ക് പഠിക്ക് പഠിക്ക് "പല്ലവികൾ കുറച്ചുകാലത്തേക്ക് എന്റെ ചോദനകളെ ചോർത്തിക്കളഞ്ഞു എന്നു തോന്നുന്നു . പല്ലല്പം പൊങ്ങിയതൊഴിച്ചാൽ ഇപ്പൊ അതിസുന്ദരി തന്നെ. . ഒരു അപ്ലിക്കേഷൻ ഇവിടെയും ഇട്ടാലോ എന്ന് തോന്നിപ്പോയി. ഇവളുടെ ബന്ധുവും ക്ലാസ്മെറ്റുമായ സുനിലയിലായിരുന്നു അന്ന് എല്ലാവരുടെയും നോട്ടം . പക്ഷേ ഇപ്പൊ തരക്കേടില്ലാത്ത കോഴിക്കോട് എന്ന മനോലോകത്ത് എത്തിയ ഞാൻ എന്തിനിവിടെ നേരം കളയണം ?. എങ്കിലും ബഷീറിന്റെ നായകനെ പോലെ കരളിനടിയിൽ ഒരു നീറ്റൽ എനിക്കും തോന്നിയോ?

ഇന്നലെ വൈകിട്ട് ബാച്ചെ ട്ടന് എവിടെയോ പോകാനുള്ളതുകൊണ്ടു ബേക്കറിയിൽ കുറെനെരേം നില്കേണ്ടിവന്നു ..പണ്ടുമുതലേ എനിക്ക് ദേഷ്യമുള്ള കാര്യമാണ് കടയിൽ നിൽകുക എന്നത് . പ്രതികാരമായി ആവകയിൽ രൂപാ അൻപത്‌ ഇസ്കാൻപറ്റി ... തമ്പിച്ചേട്ടനും മൈസൂറിൽ നിന്ന് വന്നിട്ടുണ്ട് .. ഒരു പത്ത് കിലോ പേരയ്ക്കയെങ്കിലും കൊണ്ടുവന്നിട്ടുണ്ട് . അവിടെ വില വളരെ കുറവാണത്രേ . ആർക്കറിയാം. വല്ല തോട്ടത്തിലും കയറി പറിച്ചത് ആയിരിക്കും.

വിഷുക്കണി കണ്ടു . ബാച്ചേട്ടൻ കുറെ പടക്കങ്ങൾ കൊണ്ടുവന്നിരുന്നു പൊ ട്ടിച്ചുകഴിഞ്ഞതിനു ശേഷം പിന്നെയും ഉറങ്ങിപ്പോയി . ഇന്ന് പൂവൻ കോഴിയെ പിടിക്കാൻ കുറെ ഓടി. പുതിയ ഏട്ടത്തിയമ്മക്ക് വേണ്ടി കോഴിയെ മുറിച് പീസ് പീസ് ആക്കികൊടുത്തു . ഊണുകഴിഞ്ഞു പിന്നെയും ഒറങ്ങി . ബന്ധുക്കൾ ശത്രുക്കളെ നാളെ കാണാൻ പോകാം

വൈകിട്ട് നമ്മുടെ ഗ്യാങ്ങിന്റെ കൂടെ വെടിപറയൽ . പിന്നെ സെക്കന്റ്റ് ഷോ സിനിമ: ധ്രുവം.

എണീറ്റത്: 4. 30 മണി
ഉറങ്ങിയത് 3 തവണ
.

14.April. 1983 പൊട്ടുന്ന പടക്കങ്ങൾ

14.April. 1983
 
ഇന്ന് വിഷു. കുറെ കൈനീട്ടം കിട്ടി. അച്ഛൻ എല്ലാവര്ക്കും അഞ്ച് രൂപവീതമാണ് തന്നത്. ബാക്കി എല്ലാവരും ഒരു രൂപ വീതം. അതിൽ വെല്ല്യമ്മചിക്ക് ഞാൻ 1 രൂപ മുറുക്കാൻ വാങ്ങാൻ കൊടുത്തു. പടക്കം കുറെ പൊട്ടിച്ചു . കമ്പിത്തിരിയും പൂകുറ്റിയുമൊക്കെ ആയി രാവിലെ 4 മണിക്കേ തുടങ്ങി. ജോർ ആയിരുന്നു. 
പൊട്ടുന്ന പടക്കങ്ങൾ കുറെ ഉണ്ടായിരുന്നു. കാന്താരിപടക്കം കൈയിൽ പിടിച്ച് മണ്ണെണ്ണ വിളക്കിന്റെ തീയിൽ തിരികാണിച്ച് മുകളിലെക്കേറിയുക യായിരുന്നു എന്റെ ഹോബി. എനിക്ക് ഓലപ്പടക്കം പൊട്ടിക്കാൻ പേടിയാണ് . പക്ഷെ, തമ്പിചെട്ടനു അത്ര പേടിയൊന്നുമില്ല . ആൾ പുതിയ ഒരു വിദ്യ ഇന്നലെ പഠിപ്പിചു. നീളമുള്ള ഒരു മുളയുടെ അറ്റം കീറി അതിനകത്ത് ഓലപ്പടക്കം തിരുകിവെക്കുക. ദൂരെ മാറിനിന്നു മണ്ണെണ്ണ വിളക്കിലേക്ക് തിരി കാണിക്കുക, മുളന്തണ്ട് കുറച്ചുയര്തിപ്പിടിക്കുക. പപ്ടെ പ്പടെ ശബ്ദത്തിൽ പൊട്ടിക്കുക. ഇങ്ങിനെ കുറെ ചെയ്തപ്പോ അലുമിനിയത്തിന്റെ മണ്ണെണ്ണ വിളക്ക് ക്ണീ എന്നുപറഞ്ഞു തെറിച്ചുപോയി . അമ്മ കാണാതിരിക്കാൻ അത് അടുക്കളയുടെ മൂലക്ക് കൊണ്ട് വെച്ചു .
രാവിലെ കണി കാണുന്നതിനായി കണ്ണടച്ചു കിടന്നതായിരുന്നു. താഴെയങ്ങാടിക്കാർ നേരത്തെ തുടങ്ങിയ പടക്കം പൊ ട്ടിക്കലിന്റെ ഒച്ച കേട്ട് അറിയാതെ കണ്ണുതുറന്നു പോ യി. മച്ചിലെ ഓടിലെ ബാസെൽ മിഷൻ എന്നെഴുതിയതാണ് ആദ്യം കണ്ട ത്. ഇക്കൊല്ലം ഭാവി എന്താവുമോ ആവോ?  
 
ഇന്ന് ഒരു കോഴിയെ തട്ടി. സേമിയ പായസവും വച്ചു. ഒരു കുന്ന് ഏലക്കായ പൊടിച്ചിട്ടിട്ട് ഭയങ്കര കുത്തായിരുന്നു. അമ്മ പായസണ്ടാക്ക്യാ അല്ലെങ്കിലും ഒരു എയിമാവില്ല. എനിക്കല്ലെങ്കിലും സ്കൂളിൽ ഉച്ചക്ക് കൃഷ്ണേട്ടന്റെ സൈകിളിൽ കൊണ്ടുവരുന്ന സേമിയ ഐസിലെ സേമിയ ഒഴിച്ച് വേറൊരു സേമിയയും ഇഷ്ടല്ല. ഈ വര്ഷത്തിലെ ആദ്യത്തെ ഇറച്ചിക്കറി ഏച്ചിയാണുന്ടാക്കിയത് ഉഗ്രൻ ടേസ്റ്റ് . അടുത്ത ഇറച്ചിക്കറിക്ക് ഇനി ആറു മാസമെങ്കിലും കാത്തിരിക്കണം.
 
ഉച്ചക്ക് ശേഷം അക്കരെ പോയി . ഉമേശന്റെയും സതീസന്റെയും വീടുകളില ചെന്ന് അവർ വാങ്ങിവെച്ചിരുന്ന പടക്കമെല്ലാം പൊട്ടിച്ചുതീർത്തു. അവിടെ വച്ച്കശുമാങ്ങ തിന്ന് വയറുവീർത്തു . 
 
അവിടെ വന്നിരുന്ന ബാബുഎട്ടൻ പറഞ്ഞാണ് അറിഞ്ഞത് അച്ഛൻ പഴയ ജീപ്പ് കൊടുത്ത് വേറൊരെണ്ണം വാങ്ങി എന്ന് . സെക്കന്റ്‌ ഹാൻഡ്‌ ആണ് . ഇപ്പൊ വർക്ക്‌ ഷോപ്പിൽ ആണത്രേ . അതിനു 2 ചെറിയ ഗീയർ കൂടുതലായി ഉണ്ട് പോലും. നാലുവീലും ഒരുമിച്ചു കറങ്ങുമത്രേ. എനിക്കൊന്നും മനസ്സിലായില്ല. എല്ലാ വണ്ടികളുടെയും നാലു വീലും കറങ്ങില്ലേ?
കിടന്നത്: 9 മണിക്ക്
എണീറ്റത്: 4 മണിക്ക്.
വരവ്: കൈനീട്ടം : 16 രൂപ , പാലുവാങ്ങാൻ പോയതിന്റെ ബാക്കി 1. 20 രൂപ
ചെലവ് : പടക്കം മേടിച്ചതിന്റെ ഷെയർ 7 രൂപ .മുറുക്കാൻ 1 രൂപ.

Friday, April 12, 2013

22.Feburary.2013 സർപ്രൈസ്‌ ഇൻപഷൻ

22.Feburary.2013
 
ഇന്ന് സർപ്രൈസ്‌ റേഡിയേഷൻ സേഫ്ടി ഇൻപഷൻ ഉണ്ടായിരുന്നു. പെട്ടെന്നായിരുന്നു കുലൂദും ഫാത്തിമയും കയറിവന്നത്..കുവൈറ്റികളാണ്‍ . കൂടെ ഒരു കുവൈത്തി മാഡവും. സബ യിലെ ഏതോ ഉന്നതയാണത്രേ . മിനിസ്ട്രിയുടെ വക ആയതു കൊണ്ട്ട് എല്ലാവരും ഒന്ന് പേടിച്ചു . RSO ഈയുള്ളവനായത് കൊണ്ട്ട് നേരത്തെ എല്ലാ പേപ്പറുകളും ഞാൻ ശരിയാക്കിവചിരുന്നു . MRI യും CT യും QAP ചെയ്തുകാണിചുകൊടുത്തു. ഷാബാൻ പറഞ്ഞപോലെ റിപീറ്റ് ഇമേജ് അനല്യ്സിസ് ചെയ്തുവച്ചത് അവർക്കിഷ്ടപ്പെട്ടു.
 
റിപ്പോർട്ട്‌ കുഴപ്പമില്ലാതെ കിട്ടി. 4 പേരുടെ ലൈസൻസ് അപ് ഡേറ്റ് ചെയ്തില്ല എന്നുപറഞ്ഞത് എനിക്കത്ര പിടിച്ചില്ല . പക്ഷെ പുറമേ കാണിച്ചില്ല . കാണിച്ചിരുന്നെങ്കിൽ വിവരമറിഞ്ഞേനെ. കേരളത്തിന് സ്വദേശി വൽകരണത്തിന്റെ വക ഒരു ഇര കൂടെ കിട്ടിയേനെ.. ജിൻസി രാജിവെച്ച കാര്യം അവരോട് പറഞ്ഞില്ല.
 
ഉച്ചക്ക് വേൾഡ് ഹെൽത്ത് ഡേയുടെ സെമിനാറും പാർട്ടിയും ഉണ്ടാർന്നു . പതിവുപോലെ ക്ലാസ്സ്‌ കഴിഞ്ഞപ്പോ പോയി. ജോയ് കൂടെ വന്നു. അടിപൊളി ഫുഡ് . തടി കൂടുമെന്ന് കരുതി അധികം കഴിച്ചില്ല. കുറെ ഗിഫ്റ്റ് കിട്ടി. മാളുവിനും മനുവിനും കൊടുക്കാനായി കുറെയേറെ ചോകൊലെയ്റ്റ് എടുത്തു .
 
ജിഷക്ക് ഉച്ചകഴിഞ്ഞാണു ഡ്യൂട്ടിയെങ്കിലും അവൾ പാർട്ടിക്ക് പോയില്ല.
മാളുവിനെ പഠിപ്പിച്ചു . മനുവിനുവേണ്ടി ഐ ഫോണിൽ പുതിയ കുറെ ഗെയിം ലോഡ് ചെയ്തു. അവന്റെ ഈ അഡി ക്ഷൻ എങ്ങിനെ മാറ്റും?

നടക്കാൻ പോയില്ല.

എണീറ്റത് 5. മണി
കിടന്നത് 1 മണി

ചിലവ് : ഇല്ല
വരവ്:കടം വാങ്ങിയ 20 ദിനാർ മദലിൻ തിരിച്ചുതന്നു ..

22.February. 1983 പണ്ടിക്കടവിൽ പാലം വരുന്നത്രേ

22.February. 1983
 
ഇന്ന് നെല്ലുകുത്താൻ തമ്പിച്ചേട്ടന്റെ കൂടെ അക്കരെ പോയി.നീ അഞ്ചാം ക്ലാസ്സിലായെന്നും വലുതായെന്നും പറഞ്ഞ് അരച്ചാക്ക് നിറയേ നെല്ല് തലയിൽ വച്ചുതന്നു തമ്പിച്ചേട്ടൻ. ദുഷ്ടൻ. ആദ്യം അഭിമാനമൊക്കെ തോന്നിയെങ്കിലും വയലുകഴിഞ്ഞപ്പോഴേ കഴുത്ത് വേദനിച്ചു തുടങ്ങി.റംലയുടെ വീടിനടുത്തെത്തിയപ്പൊ തല താഴ്തി നടന്നു.ഈയവസ്ഥയിൽ കണ്ടാൽ സ്കൂളിലാകെ പറഞ്ഞുനടക്കും. 5 ഏയിലെ അരുണയോട് ഞാൻ വലുതാവുമ്പൊ കെട്ടികൊള്ളാമെന്നു പറഞ്ഞത് ഒ...ളിച്ച് നിന്ന് കേട്ട് അത് പാട്ടാക്കിയ ആൾ ആണു. പ്രകാശേട്ടൻ മില്ലിൽ തന്നെ ഉണ്ടായിരുന്നു. പണ്ടിക്കടവിൽ പാലം വരുന്നത്രേ.
കൂലി 3 രൂപ 60 പൈസ ആയി. തവിട് എടുത്തില്ല. കുറെ മാപ്ലചികുട്ടികൾ തവിട് വാരുന്നത് നോക്കിനിന്നു. പുഴയിൽ മുട്ടുവരെ മാത്രമേ വെള്ളമുള്ളൂ. ബാലൻസ് ചെയ്തു നടക്കുമ്പോൾ ഒരു കൈകൊണ്ട് അരിയെടുത്ത് മീനുകൾക്ക് എറിഞ്ഞുകൊടുത്തു.ചിലപ്പൊ അവ നമ്മുടെ കാലിലുംകൊത്തും. ആ ഇക്കിളിക്ക് നല്ല സുഖമുണ്ട്.തമ്പിച്ചേട്ടന്റെ വക പുറത്തൊരെണ്ണം കിട്ടിയപ്പൊ സുഖമൊക്കെ കളഞ്ഞ് വലിഞ്ഞുനടന്നു.

 രഘുമാമന്റെ വീട്ടിൽ കയറി. മ്അമൻ ഉണ്ട്. അമ്മായി ചായയുംഅപ്പവും തന്നു.അരിച്ചാക്ക് അവിടെ വെച്ച് കുറച്ച് വിശ്രമം.ഗീതക്ക് 3 വയസ്സായി. കുറചുനേരം അവളുടെകളികൾ നോക്കിയിരുന്നു. വലുതാവുമ്പോൾ കെട്ടിച്ചുതരാമെന്ന വാക്ക് മാമൻ മാറുമൊ ആവോ. 50 പൈസ തന്നിട്ട് നിനക്കിഷ്ട്പ്പെട്ട മണികടല വാങ്ങിവരാൻ പറഞ്ഞതും ഞാനോടി.പൊട്ടന്റെ കടയിൽ ഈ സാധ്നം ഉണ്ടായിട്ടും റേഷൻ കടക്കടുത്ത യൂസഫ്ക്കാന്റെ കടയിൽ പോയി വാങ്ങാൻ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത് വീട്ടിലെത്തി അമ്മ ചാക്ക് തുറന്നപ്പോഴായിരുന്നു. പകുതിയും മാമൻ ഇസ്കി. രഹു എന്റെ അനിയനാ, കള്ളന്റെ കഞ്ഞിവപ്പല്ലെ അവന്റെ പണി,50 പൈസക്ക് 5രൂപയുടെ അരി പോയല്ലൊഎന്നൊക്കെ പറഞ്ഞ് അമ്മ രണ്ടടിയും തന്നു.

 ഇന്നു ഹോസ്റ്റൽ വരെ കരണ്ട് എത്തി. രണ്ട് പോസ്റ്റിറ്റെ പൈസ കൊടുത്താൽ വേഗം നമ്മുടെ വീട്ടിലും എത്തുമത്രെ. അഛൻ എങ്ങിനെയെങ്കിലും അത് കൊണ്ട്വരുമാരിക്കും.

കളിക്കാനൊന്നും പോയില്ല.
എണീറ്റത് 7 മണി
കിടന്നത് 9മണീ

ചിലവ് : നഹി
വരവ്:നെല്ലുകുത്തിയ വക ഇസ്കിയത്: 40പൈസ

Wednesday, April 10, 2013

22. February 1993 അഡ്മിഷനുവേണ്ടി

22. February 1993
മലയുടെ നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ്സിലാണുവന്നത്.  കെസാര്‍ടിസില്‍. മെഡിക്കല്‍ കോളെജിലെ എന്റെ അഡ്മിഷനുവേണ്ടി. അമ്മയും അച്ച്നും അനിയത്തിയും കൂടെ വന്നിരുന്നു. കാരന്തൂര്‍ എത്തിയപ്പൊ കൂടെഇരുന്ന ആള്‍ പറഞ്ഞതാ അവിടെ ഇറങ്ങാന്‍. കേട്ടില്ല.

ആദ്യത്തെ ദിവസം തന്നെ എല്ലാ കുട്ടികളെയും വലിയൊരു ഹാളില്‍ ഇരുത്തിയപ്പൊ എന്റെ അടുത്തിരുന്നത് മുരളി ആയിരുന്നു. ഫാര്‍മസിയാണത്രെ. മെഡിക്കല്‍ കൊളെജ് ജന്‍ഷ്നില്‍ ഒരു ഷോപ്പ്  ഉണ്ട്.  പെണ്‍കുട്ടികള്‍ കുറെ ഏറെ ഉണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം.എന്റെ ബാച്ചിലെ സ്വീറ്റി  എന്ന കൊചിനെ കണ്ടപ്പൊ തന്നെ മനസ്സിലൊരു കുളിര്‍മ. തിരൊന്തരമാണു വീട്. അതൊ മേരിലത.സലിം എന്നിവരെയും പരിചയപെട്ടു. 12 മണിവരെ അഡ്മിഷന്റെ തിരക്കായിരുന്നു. അമ്മയും അനിയത്തിയും കോളെജിന്റെ കാര്‍ പോര്‍ചില്‍ ഇരിക്കുകയായിയുന്നു. അഛന്‍ എവിടെയൊ പോയി അവര്‍ക്ക് വെള്ളവും ഉഴുന്നുവടയും കൊണ്ടുകൊടുത്തു.
 മുരളി എന്നെ ഹൊസ്റ്റെല്‍ കാണിക്കാന്‍ കൊണ്ടുപോയി. ഒരു വ്വെസ്പ സ്കൂട്ടറിലായിരുന്നു പോയത്. ആദ്യമായാണു കാല്‍ രണ്ടുഭാഗത്തെക്കും  ഇട്ട്  ഇരീക്കുന്നത്. ‍അവന്റെ കൂട്ടുകാരനെ കണ്ടില്ല. പഴയ കെട്ടിടം. സീനിയര്‍മാരാണെന്നു തോന്നുന്നു കോഴിയെ കുറുക്കന്‍ നോക്കുന്നതു പോലെ എത്തിനോക്കുന്നണ്ടാര്‍ന്നു. ഭാഗ്യം അധികനേരം അവിടെ നിന്നില്ല. മുരളി മാവൂര് റോഡിലെ ഇറക്കത്തിലെ വീട്ടിലേക്കെന്നെ കൊണ്ടുപോയി. ചോറ് കഴിച്ചു. അവിടുത്തെ അമ്മ ലൊലൊലിക്ക എന്ന് പറയുന്ന ഒരു പഴം സഞ്ചി നിറയേ തന്നു.അനിയത്തിയും  അമ്മയും കാത്തുനില്‍ക്കുന്നുന്ണ്ടായിരുന്നു. ആവരുടെ കൂടെ ഹോട്ടലില്‍ നിന്ന് പിന്നെയും കഴിച്ചു.

റേഡിയോളജി  എന്ന ഡിപ്പാര്‍ട്ട്മെന്റിലാണത്രെ എനിക്കു  റിപ്പൊര്‍ട്ട് ചെയ്യേണ്ടത്. ധാരാളം പേര്‍ നിറഞ്ഞ്നില്‍ക്കുന്ന  ഇരുണ്ട വഴികളില്‍ കൂടെ ഞാനും മറ്റ് തിരൊന്തരോം പിള്ളെരുടെ കൂടെ പോയ്.  പെയ്യ് എന്ന് പറ്ഞ്ഞാല്‍ അര്ത്ഥം  പോയി എന്നാണു. ഏതായാലും കെട്ടാന്‍ പറ്റിയ പിള്ളെര്‍  ഉണ്ട്.  വിശദമായി പിന്നെ നീങ്ങാം.

തിരിച്ചെത്തിയപ്പോ രാത്രി 11 മണി. ഇന്ന് വീടിനടുത്ത് ആകാശത്ത് ഒരു ചെറിയ ഭാഗത്ത് മാത്രം ചുവപ്പ് നിറം കണ്ടു. അത് എന്താണെന്ന് യാതൊരു പിടിയും കിട്ടിയില്ല. കുറെ നേരം മുകളിലേക്ക് നോക്കി ‘എന്തായിരിക്കും?’ എന്നാലോചിച്ച് നിന്നു.

സോമാലിയയില്‍ ഇതേ പോലൊരു സംഭവം പണ്ടുണ്ടായിട്ടുണ്ടെന്നും അന്ന് അത് നോക്കി നിന്ന ആയിരത്തോളം പേരുടെ കാഴ്ച പോയെന്നും ബാച്ചെട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ ‘നോക്കി നൊക്കി കഴുത്തു കഴച്ചു’ എന്ന് പറഞ്ഞ് വേഗം ഞാനവിടെ നിന്ന് പോന്നു. അല്ലങ്കിതന്നെ തമിഴന്റെ ലുക്കാ. ഇനി അന്ധനും കൂടി ആകാത്തേന്റെ ഒരു കുറവേ ഉള്ളൂ!! തിരൊന്തരത്ത് തമിഴന്മരെ  ഇഷ്ടമാണോ ആവോ.

ഇന്ന് ജീനയുടെ കത്ത് വന്നിരുന്നു. കത്തില്‍ അവള്‍ അവളുടെ കൂട്ടൂകാരിക്ക് ഞാന്‍ കത്തയച്ചത് മഹാ ചെറ്റത്തരമായിപ്പോയി എന്ന് സൂചിപ്പിച്ചിരുന്നു.

കിടന്നത് 12 മണി.
ചെലവ് ; അടിവാരം ചായ 10 രൂപ. ബാക്കിയെല്ലാം അഛന്‍.
വരവ്:  ഇസ്കിയത് 40 രൂപ. പഴം വാങ്ങിയ വഹ: 5 രൂപ.
1993 April 11


ഇന്ന് രമണിക്കുഞ്ഞമ്മയുടെ പെരപ്പാര്‍ക്കലായിരുന്നു. ചിക്കന്‍ ബിരിയാണിയായിരുന്നു. പ്രതീക്ഷിച്ച പോലെ ഇന്നും കോഴിയുടെ കഴുത്ത് പീസ് തന്നെയാണ് എനിക്ക് കിട്ടിയത്. എനിക്ക് ഇത്രക്കും ദേഷ്യമുള്ള കോഴിയുടെ ശരീരഭാഗം വേറെ ഇല്ല. എനിക്കറിയില്ല. എവിടെ സദ്യക്ക് പോയാലും കൊഴിയുണ്ടോ? കഴുത്ത് പീസ് ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും. രണ്ട് കടി കടിച്ച് സൈഡില്‍ വച്ചു.
അവിടെ വച്ച് (കൊച്ചു) ഒട്ടൊ കുറേ ഓടിച്ചു. നാലുതവണ ഓഫായെന്നതൊഴിച്ചാല്‍ പ്രകടനം മോശമായില്ല.!
അവിടെ വന്നിരുന്ന ബാബുഎട്ടന്റെ ലൈനിനെ പരിചയപ്പെട്ടു. ഷീജ എന്ന് പേര്‍. ചെറുപ്പതിൽ നമ്മുടെ കൂടെ ശബരിമലക്ക് വന്ന ആൾ തന്നെ. അന്ന കഴയുണ്ട് പല്ലിന്. പൊന്തിവരാനും ചാന്‍സുണ്ട്. പക്ഷെ, വിഷയമല്ല.
രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഞാന്‍ കാണുമ്പോള്‍ അടിയുടുപ്പിട്ട് നടന്നാര്‍ന്ന കൊച്ചാ. ഇപ്പോ എന്താ സൈസ്.
എന്താന്നറിയില്ല. കല്യാണം കഴിയാത്തെ ഏത് ജാതിയില്‍ പെട്ട ഏത് കോലത്തിലുള്ള പെണ്ണിനെ കണ്ടാലും പ്രേമിക്കാന്‍ നമ്മള്‍ ഓക്കെയാവുന്നു. ഇങ്ങട്ട് അത്രപെട്ടെന്നങ്ങിനെ ആര്‍ക്കും പ്രേമം തോന്നണ കോലമല്ലാത്തത് ഒരു കണക്കിന് എത്ര ഭാഗ്യമായി. അല്ലെങ്കില്‍ ഈ സ്വഭാവത്തിന് ഞാന്‍ എവിടെ ചെന്നവസാനിച്ചേനെ?
ഞാന്‍ മമ്മുട്ടിയെപ്പോലെയാവാഞ്ഞതില്‍ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലാ മതിയാവുക!
ഭരതന്റെ വെങ്കലം സിനിമ കണ്ടു. ജോർ . ലക്ഷ്മീടാക്കീസിൽ മൂട്ടകൾക്ക് നല്ലകാലം. 
 
കിടന്നത്: 1 മണിക്ക്
എണീറ്റത്: 7 മണിക്ക്.